കൊച്ചി: 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ എടുത്തത് കൊണ്ട് മാത്രം താന്‍ മാഫിയ തലവന്‍ ആകില്ലെന്നും നിയമസംവിധാനം വഴി ലഹരി മാഫിയയെ കണ്ടെത്താമെന്നും ആഷിക്ക് അബു പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണമെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ ആഷിക്ക് അബു പറഞ്ഞു.

'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ ഞാന്‍ സംവിധാനം ചെയ്തു അത് ഇന്നുമൊരു കള്‍ട്ട് ആയി ആളുകള്‍ ആസ്വദിക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം എന്റെ മേല്‍ വന്നത്. ഇത്തരത്തില്‍ വാദം ഉള്ളവര്‍ക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താല്‍ എന്തായാലും അതിന്മേല്‍ അന്വേഷണം ഉണ്ടാകുമല്ലോ. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാല്‍ അതില്‍ അന്വേഷണം വേണമെന്നാണ് എന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ അതില്‍ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം,' ആഷിഖ് അബു പറഞ്ഞു.

മട്ടാഞ്ചേരി ഗ്യാങ്ങിന്റെ തലവന്‍ താന്‍ ആണെന്നുള്ള വാദത്തിനും ആഷിഖ് അബു മറുപടി നല്‍കുന്നുണ്ട്. 'ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങില്‍ ഉള്ളത്. സുഹൃത്ത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങള്‍ക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമര്‍ശനങ്ങളായി കണ്ടാല്‍ മതി,' ആഷിഖ് അബു പറഞ്ഞു.