തിരുവനന്തപുരം: നവതലമുറ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഇത് മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വ്യവസായത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ ഉൾപ്പെടുത്താനുള്ള സുപ്രധാന തീരുമാനം സർക്കാർ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവളത്തെ ലീല റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ സ്റ്റാർട്ടപ്പ് രംഗത്തെ ഏറ്റവും പുതിയ പ്രവണതകളും ചടുലമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകളുമാണ് നടക്കുന്നത്.വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ സ്റ്റാർട്ടപ്പുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി, വിടി (വെർച്വലൈസേഷൻ ടെക്‌നോളജി), ഭക്ഷ്യസംസ്‌ക്കരണം മുതലായ വിവിധ മേഖലകളിൽ കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള മികച്ച അവസരമുണ്ട്.

ലോകത്തിലെ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. ഈ സർക്കാരിന്റെ കാലത്ത് 15,000 സ്റ്റാർട്ടപ്പുകളും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടൂറിസം ഡെസ്റ്റിനേഷനുകളെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കാൻ നടപടിയെടുക്കും. ഈ സാമ്പത്തികവർഷത്തിൽ മാത്രം ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളാണ് കേരളത്തിലുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനോവേഷൻ ഒൺട്രപ്രണർഷിപ്പ് ഡെവലപ്മന്റ് സെന്ററുകൾ(ഐഇഡിസി), യൂത്ത് ഇനോവേഷൻ പ്രോഗ്രാം എന്നിവയെ സംസ്ഥാന സർക്കാർ പിന്തുണയ്ക്കുന്നുണ്ട്. കെ ഫോൺ, ഇൻഫർമേഷൻ ഹൈവേ എന്നിവയ്ക്കായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചു കഴിഞ്ഞു. ഇതോടെ ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമുള്ള വ്യക്തിക്കും ആശയവുമായി കേരളത്തിലേക്കെത്താനും ഇവിടെ വിജയകരമായ സംരംഭം തുടങ്ങാനും സാധിക്കും.സ്റ്റാർട്ടപ്പ് മേഖലയിലെ ആഗോള പ്രതിനിധികളെ ഇവിടേക്കെത്തിച്ചത് വഴി കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ സാധിച്ചു. ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ അഞ്ചാമത് റിപ്പോർട്ട് മുഖ്യമന്ത്രി പുറത്തിറക്കി. കേരളത്തിന്റെ അഭിമാനമായ സാമൂഹ്യ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്‌സിനുള്ള പ്രൈഡ് ഓഫ് കേരള പുരസ്‌കാരം കമ്പനി കോ ഫൗണ്ടർ വിമൽ ഗോവിന്ദ് എംകെയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഴുക്കുചാലുകളും മാൻഹോളുകളും വൃത്തിയാക്കുന്നതിനായി റോബോട്ട് നിർമ്മിച്ച കമ്പനിയാണ് ജെൻ റോബോട്ടിക്‌സ്.

രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 3000 പ്രതിനിധികൾ നിക്ഷേപം, വാണിജ്യബന്ധങ്ങൾ എന്നിവയ്ക്കായുള്ള ചർച്ചകൾ സമ്മേളനത്തിൽ നടത്തും.ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും നവസംരംഭകർക്ക് വലിയ അവസരങ്ങളുള്ള കാലത്താണ് ഹഡിൽ ഗ്ലോബൽ സമ്മേളനം നടക്കുന്നതെന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.എം. എബ്രഹാം പറഞ്ഞു.

പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശക്തമായ സൂചകങ്ങൾ ദൃശ്യമാണ്. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയരത്തിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവുമധികം ചെലവ് താങ്ങാനാകുന്ന സ്റ്റാർട്ടപ്പുകൾ കേരളത്തിലേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാത്രി കൊണ്ടല്ല കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പെടുത്തത്. വികസനത്തിന്റെ പല ഘട്ടങ്ങളിലായി നിരവധി പദ്ധതികളിലൂടെയും പരിപാടികളിലൂടെയുമാണ് ഇത് സൃഷ്ടിച്ചത്.നവസംരംഭകർക്ക് വ്യാപകമായ അവസരങ്ങളാണ് കേരളം പ്രദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഹഡിൽ ഗ്ലോബൽ സമ്മേളനം വലിയ മൂല്യം നേടിത്തന്നിട്ടുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിന്റെ സംരംഭകത്വ മനോഭാവം കാത്തു സൂക്ഷിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാങ്കേതിക മേഖല അതിന്റെ ഏറ്റവും മികച്ച സമയത്തു കൂടിയാണ് കടന്നു പോകുന്നതെന്ന് ഐബിഎസ് സോഫ്റ്റ് വെയർ ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു. വ്യാവസായികമായി സശ്രദ്ധം നീങ്ങിയാൽ യുവസംരംഭകർക്ക് മികച്ച അവസരമുണ്ട്. പ്രതിഭ, അടിസ്ഥാനസൗകര്യം, രാഷ്ട്രീയവും സാമൂഹ്യവുമായ സ്ഥിരത, രാഷ്ട്രീയ നേതൃത്വത്തിലും ഭരണകൂടത്തിലുമുള്ള സരളമായ ഇടപെടൽ എന്നിവ കൊണ്ട് സംരംഭങ്ങൾക്കുള്ള പറ്റിയ ഇടമാണ് കേരളമെന്നും വ്യവസായ കൂട്ടായ്മയായ ജി ടെക്കിന്റെ ചെയർമാൻ കൂടിയായ മാത്യൂസ് പറഞ്ഞു.

വേഗം, ശക്തി, സുസ്ഥിരത, ഉയരങ്ങൾ താണ്ടാനുള്ള കഴിവ് എന്നിവയാണ് സ്റ്റാർട്ടപ്പുകൾക്ക് അത്യന്താപേക്ഷിതമെന്ന് സിസ്‌കോ ലോഞ്ച് പാഡിന്റെ മേധാവി ശ്രുതി കണ്ണൻ പറഞ്ഞു. സാങ്കേതികവികസനം കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ സംഭവിക്കുന്നതിനാൽ മത്സരശേഷി ഏറെ പ്രധാനമാണ്. സംസ്ഥാനത്തെ എല്ലാ സ്റ്റാർട്ടപ്പുകൾക്കും സിസ്‌കോ സ്റ്റാർട്ടപ്പ് ലഭ്യമാകുമെന്നും അവർ പറഞ്ഞു.

ഡിബിഎസ് ബാങ്ക് സിംഗപ്പൂർ, യുനുസ് സോഷ്യൽ ബിസിനസ് ഫണ്ട് ബംഗളുരു, ഫീനിക്‌സ് ഏയ്ഞ്ചൽസ് എന്നിവയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പിട്ടു.