തിരുവനന്തപുരം: പൂവച്ചൽ നാടുകാണി ശാസ്താക്ഷേത്രം ഭാരവാഹികളെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. മദ്യപസംഘമാണ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ആറുപേർക്കെതിരെയാണ് പരാതി. ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിൽ മുൻപ് മോഷണമുണ്ടായതിനെ തുടർന്ന് രാത്രി ഭാരവാഹികളെ കാവൽ ചുമതലയിൽ ഏൽപ്പിച്ചിരുന്നു. ബൈക്കുകളിൽ എത്തിയ സംഘമാണ് കാവലിലുണ്ടായിരുന്ന ഭാരവാഹികളെ മർദിച്ചത്. അക്രമി സംഘത്തിന്റെ മർദനമേറ്റതിനെ തുടർന്ന് ക്ഷേത്രം രക്ഷാധികാരി കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി ആർ.സന്തോഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ഒരു മണിയോടെ ക്ഷേത്രമിരിക്കുന്ന പാറയിൽ കുറച്ചുപേർ നിൽക്കുന്നത് ക്ഷേത്രത്തിൽ കാവൽ കിടക്കുകയായിരുന്നു ക്ഷേത്രം വികസനസമിതി അംഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒപ്പം സുഹൃത്ത് ഷിജോയുമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഘം സന്തോഷ് കുമാറിനെ ക്രൂരമായി മർദിച്ചു. ബഹളം കേട്ട് ഷിജോയ് ഓടിയെത്തിയപ്പോൾ അക്രമി സംഘം ഇയാളെ തടഞ്ഞുവെച്ച ശേഷവും മർദിച്ചുവെന്നാണ് കാട്ടാക്കട പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.

ബഹളം കേട്ട് പ്രദേശവാസികൾ എത്തുമ്പോഴേക്കും സംഘം സ്ഥലം വിട്ടു. പരിക്കേറ്റ സന്തോഷ്‌ കുമാർ കാട്ടാക്കട ആശുപത്രിയിൽ ചികിത്സതേടി. കുറച്ചുനാൾ മുൻപ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയിരുന്നു. ഇതിനുശേഷമാണ് ക്ഷേത്രത്തിൽ കാവൽ ഏർപ്പെടുത്തിയത്. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു. മദ്യപസംഘമെന്നാണ് വിവരമെന്ന് പോലീസ് പറയുന്നു. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.