പാലക്കാട്: മധു വധക്കേസിൽ വീണ്ടും അസാധാരണ നാടകീയ സംഭവം. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കേസിലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി രംഗത്തെത്തിയത്.

പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്ന് കക്കി പറഞ്ഞു. മണ്ണാർക്കാട് എസ് എടി കോടതിയിൽ വച്ചാണ് കക്കി വീണ്ടും മൊഴി മാറ്റിയത്. പൊലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞതെന്നും കക്കി വ്യക്തമാക്കി.

മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നതു കണ്ടു. അകമലയിൽ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമാണ് കക്കി നേരത്തെ പൊലീസിന് കൊടുത്തിരുന്ന മൊഴി. രണ്ടാം പ്രതിയെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ്, ദൃക്സാക്ഷികളായ സാക്ഷികളെ വിസ്തരിച്ചശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കാവൂ എന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.