തിരുവനന്തപുരം: ആയുഷ് നിയമനക്കോഴ കേസിൽ അഡ്വ ബാസിതിനെയും സുഹൃത്ത് അഡ്വ റഹീസിനെയും പൊലീസ് ചോദ്യം ചെയ്യുന്നു. മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തെത്തിച്ചാണ് ചോദ്യം ചെയ്യൽ. കന്റോൺമെന്റ് എസ്എച്ച്ഒ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. കേസിൽ ഇവരെ പ്രതിയാകുമെന്നാണ് സൂചന.

ചോദ്യം ചെയ്യലിന് ശേഷം ഇവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. തട്ടിപ്പിനെക്കുറിച്ച് ബാസിതിന് അറിവുണ്ടായിരുന്നെന്ന് നേരത്തേ മലപ്പുറത്ത് വച്ചുള്ള ചോദ്യം ചെയ്യലിൽ പൊലീസ് സ്ഥിരീകരിച്ചിരുന്നു. പരാതിക്കാരനായ ഹരിദാസിനെ ഇടനിലക്കാരനായ അഖിൽ സജീവനും ലെനിൻ രാജിനും പരിചയപ്പെടുത്തിയത് ഇയാളാണ്.

എന്നാൽ ബാസിതിന്റെ അക്കൗണ്ടിൽ പണം ലഭിച്ചതായി പൊലീസിന് തെളിവുകൾ ലഭിച്ചിട്ടില്ല. മലപ്പുറത്തുവച്ച് ബാസിത് ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കാതെ വന്നതോടെയാണ് തിരുവനന്തപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്.