ചെന്നൈ: കോഴ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി കസ്റ്റഡിയിൽ വിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. കേസ് പരിഗണിച്ച ബെഞ്ചിൽ മൂന്നാമതായി ഉൾപ്പെടുത്തിയ ജസ്റ്റിസ് സി.വി കാർത്തികേയന്റെതാണ് നിർണായക ഉത്തരവ്. സെന്തിൽ ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതി ഉത്തരവ്.

മദ്രാസ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചിൽ ഭിന്നത ഉണ്ടായതിനെ തുടർന്നാണ് മൂന്നമതായി മറ്റൊരു ജഡ്ജിയെക്കൂടി ബെഞ്ചിൽ ഉൾപ്പെടുത്തിയത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഇല്ലാത്ത അധികാരം ഇഡി പ്രയോഗിച്ചെന്നുമുള്ള ഭാര്യ മേഖലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്നു രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തപ്പോൾ ഇഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയിൽ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നും 10 ദിവസത്തിനു ശേഷം ജയിൽ വകുപ്പിന്റെ ആശുപത്രിയിലേക്കു മാറ്റണമെന്നും ജസ്റ്റിസ് ഡി.ഭരതചക്രവർത്തി പറഞ്ഞു. ഇതോടെയാണ് അന്തിമവിധി നീട്ടിയത്.

ജസ്റ്റിസ് ഡി.ഭരതചക്രവർത്തിയുടെ വിധിയോടാണ് താൻ യോജിക്കുന്നതെന്ന് ജസ്റ്റിസ് സി.വി.കാർത്തികേയൻ ഇന്നു വ്യക്തമാക്കുകയായിരുന്നു. അറസ്റ്റിലായ വ്യക്തികൾക്ക് അന്വേഷണത്തിന് സ്‌റ്റേ ആവശ്യപ്പെടാൻ കഴിയില്ല, അന്വേഷണവുമായി സഹകരിക്കുക. സെന്തിൽ ബാലാജി നിയമത്തെ മാനിക്കുകയും നിരപരാധിയെങ്കിൽ കോടതിയിൽ തെളിയിക്കുകയും വേണമെന്ന് ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു.