തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ ഡിജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി പോലീസ്. സുരക്ഷിതവും സമാധാനപരവുമായ ആഘോഷങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രധാന നിര്‍ദേശം.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നഗരത്തില്‍ ഒരുങ്ങുന്ന വിവിധ ആഘോഷപരിപാടികള്‍ കണക്കിലെടുത്താണ് പോലീസിന്റെ നടപടി. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും പോലീസിന്റെ അനുമതി തേടണം. അനുമതി ലഭിക്കാത്ത ഒരു പാര്‍ട്ടിയും നടത്താന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുണ്ടാ ലിസ്റ്റിലോ കാപ്പാ കേസുകളിലോ ഉള്‍പ്പെട്ട ക്രിമിനലുകള്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കണം. അത്തരക്കാരെ പാര്‍ട്ടികളില്‍ പങ്കെടുപ്പിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംഘാടകര്‍ക്കായിരിക്കും.

പാര്‍ട്ടികളില്‍ പ്രവേശിക്കുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. കൂടാതെ, ആയുധങ്ങള്‍ കൈവശം വെച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകളും നടത്തണം. ലഹരി ഉപയോഗം സംബന്ധിച്ചും പോലീസ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1200 പോലീസുകാരെയാണ് വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അടുത്തിടെ ചില ഡിജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ പങ്കെടുക്കുകയും പരിപാടികള്‍ അലങ്കോലമാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ഈ നടപടി. പുതുവര്‍ഷാഘോഷങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയരഹിതമായി പങ്കെടുക്കാന്‍ കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ പോലീസ് ലക്ഷ്യമിടുന്നത