തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി എംവിഡിയുടെ പരിശോധന. പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് 1,66,500 രൂപ. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.

ട്രാഫിക്ക് വിഭാഗം ഐ.ജി എ.അക്‌ബറിന്റെ നിർദ്ദേശപ്രകാരം സൗത്ത് സോൺ ട്രാഫിക്ക് എസ്‌പി എ.യു സുനിൽ കുമാർ, നോർത്ത് സോൺ ട്രാഫിക്ക് എസ്‌പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്. അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.