- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്ഭവനെ ഗവർണർ ബിജെപി ക്യാമ്പ് ഓഫിസാക്കി മാറ്റുന്നു: സർവകലാശാലകളിലേക്ക് ആർഎസ്എസുകാരെ ഒളിച്ചു കടത്തുന്നു: ബിനോയ് വിശ്വം
തൃശൂർ: രാജ്ഭവനെ ബിജെപിയുടെ കേരളത്തിലെ ക്യാമ്പ് ഓഫിസാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ബിനോയ് വിശ്വം എംപി പറഞ്ഞു. സിപിഐ നേതാവും മന്ത്രിയുമായിരുന്ന വി.വി. രാഘവന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം പ്രഖ്യാപനങ്ങളിൽ ബിജെപി രാഷ്ട്രീയത്തിന്റെ വക്താവാകാനാണ് ഗവർണർ ശ്രമിക്കുന്നത്. അതിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ന്യായീകരിക്കുന്നു. ഇന്ത്യ സഖ്യം ബിജെപി വാഴ്ചയ്‌ക്കെതിരായുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് എല്ലാവരെയും കൂട്ടിയിണക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുമായി ചങ്ങാത്തം പിടിക്കാൻ ശ്രമിക്കുന്നു. ആ ബിജെപി രാഷ്ട്രീയത്തിന്റെ വക്താവാകാൻ ശ്രമിക്കുന്ന ഗവർണർക്കുവേണ്ടി അവർ വക്കാലത്തു പറയുന്നു. സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ കളിപ്പാട്ടമാക്കിക്കൊണ്ട് ആർ.എസ്.എസുകാരെ അതിലേക്ക് ഓളിച്ചുകടത്താൻ ശ്രമിക്കുന്നത് സർവകലാശാലയുടെ മഹത്വത്തെ അപായപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഗാന്ധിയുടെ ഘാതകരായ ബിജെപിക്കുവേണ്ടി കേരളത്തിലെ കോൺഗ്രസ് ഗാന്ധിമൂല്യങ്ങളും നെഹ്‌റു മൂല്യങ്ങളും അടിയറ വെക്കുകയാണ്. ഗാന്ധിയുടെ മൂല്യങ്ങൾ മറന്നാൽ കേരളത്തിൽ കോൺഗ്രസിന്റെ പൊടിപോലും ബാക്കിയുണ്ടാകില്ല. കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. ഗാന്ധിയുടെ മൂല്യങ്ങളെ രക്ഷിക്കാൻ ബിജെപി- കോൺഗ്രസ് അവിശുദ്ധ ബന്ധം തകർക്കാനുള്ള സമരത്തിൽ സിപിഐ ആശയപരമായും രാഷ്ട്രീയമായി പോരാടും. പ്രതിപക്ഷത്തെ മുഴുവൻ നിശബ്ദമാക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന മോദി സർക്കാരിനെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു.



