തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനസദസ്സിൽ മുതിർന്ന സമുദായ നേതാക്കളെ പങ്കെടുപ്പിക്കാൻ ശ്രമം തുടങ്ങി. മുസ്ലിം സംഘടനകളെ പൂർണമായും ചേർത്തു നിർത്താൻ ലഭിച്ച അവസരം വിനിയോഗിക്കാനാണ് കോൺ?ഗ്രസിന്റെ തീരുമാനം. ഏകീകൃത സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോൺഗ്രസ്. ബഹുസ്വരതയെ സംരംക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും.

ഇടതുപക്ഷത്തെയും ബിജെപിയെയും ഒഴിച്ച് നിർത്തിയാണ് ജനസദസ് സംഘടിപ്പിക്കുന്നത്. മത- സാമുഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.ഏകീകൃത സിവിൽ കോഡിൽ നിലപാട് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിനുള്ള മറുപടിക്കൊപ്പം മുസ്ലിം ലീഗിനെ പ്രീതിപ്പെടുത്തുക കൂടിയാണ് ജനസദസിലൂടെ കോൺഗ്രസ് ഉദ്ദേശിക്കുന്നത്.

മത സാമുദായിക നേതാക്കളെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പിസിസി പ്രസിഡന്റ് കെ സുധാകരനും നേരിട്ടെത്തി ക്ഷണിക്കും.കോഴിക്കോട് സ്വാഗത സംഘം രൂപീകരിച്ച് ആദ്യ യോഗം ചേർന്നു. 151 പേരാണ് കമ്മറ്റിയിലുള്ളത്.