തിരുവനന്തപുരം: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ വിഴിഞ്ഞം പോർട്ട്‌ ഓഫ്‌ രജിസ്ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗം പരിശോധന നടത്തി. മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ യാനങ്ങൾക്ക്‌ പിഴ ചുമത്തുകയും ചെയ്തു.

നെയ്യാർ ഡാമിൽ ഡിറ്റിപിസി, ഫോറസ്റ്റ്‌ വിഭാഗം, ഫയർ & റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിലും പൂവാർ ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജലയാനങ്ങളിലുമാണ്‌ പരിശോധന നടത്തിയത്‌. നിയമാനുസൃത രേഖകളില്ലാതെ പ്രവർത്തിച്ച ഡിറ്റിപിസി ഉൾപ്പെടെയുള്ള യാനങ്ങൾക്ക്‌ ഇൻസ്പെക്ഷൻ വിഭാഗം പിഴ ചുമത്തി.

സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് വിഴിഞ്ഞം പോർട്ട്‌ അധിക്യതർ വ്യക്തമാക്കി. റവന്യൂ, പോലിസ് അധികൃതരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.