തിരുവനന്തപുരം: ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് മുൻ ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഇന്ന് ശിക്ഷിച്ചത്. മുൻ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പ്രഭാകരൻ നായർ 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷിച്ചത്.

20082009 കാലയളവിൽ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ പരാതിക്കാരന്റെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്ത് കിട്ടുന്നതിനായി 2009 ജൂലൈ മാസം 30ന് 5,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസ് പിടിയിലായത്.

ഇടുക്കി വിജിലൻസ് മുൻ ഡി.വൈ.എസ്‌പി കെ.വി ജോസഫ് കൈയോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ് മുൻ ഡി.വൈ.എസ്‌പി പി.ടി കൃഷ്ണൻകുട്ടി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർമാരായ രാജ് മോഹൻ ആർ. പിള്ള, വി.എ സരിത എന്നിവർ ഹാജരായി.