തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദു (57 ) ആണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. കാളയുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റും.

തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഏറെനേരം പരിഭ്രാന്തി പരത്തിയ കാളയെ പണിപ്പെട്ടാണ് കീഴടക്കിയത്. തിരുവാറാട്ട് കാവ് ദേവീ ക്ഷേത്രത്തിലെ ആനപാപ്പാനായ ബിജുവാണ് രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കാളയെ പിടിച്ചുകെട്ടിയത്.