കൊച്ചി: എറണാകുളം ചെല്ലാനത്ത് ബസിടിച്ച് എട്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. അണ്ടിക്കടവ് സ്വദേശി പി.ഡി. ജോണിനെ (39) കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തത് സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ്. ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ മാസം 31-ന് രാത്രി ഏഴരയോടെ ചെല്ലാനം ബസാർ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്ന് വരികയായിരുന്ന എനോയ് ജൂഡ് എന്ന എട്ട് വയസ്സുകാരനെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇത് പോലീസിനെതിരെ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. ഇതിന്റെ ഭാഗമായി നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞ് പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജനരോഷം ശക്തമായതോടെയാണ് പ്രതിയെ പിടികൂടാൻ പോലീസ് ഊർജ്ജിത ശ്രമം നടത്തിയത്. കണ്ണമാലി പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.