കൊല്‍ക്കത്ത: ചെറിയൊരു കാലയളവിലെ ചികിത്സയ്ക്കും വിശ്രമത്തിനുംശേഷം പൂര്‍ണാരോഗ്യം വീണ്ടെടുത്ത ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി.ആനന്ദബോസ് നവോന്മേഷത്തോടെ ചുമതലകളില്‍ സജീവമായി.

വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തിയ ഗവര്‍ണര്‍ പ്രധാന ഫയലുകള്‍ പരിശോധിച്ച് ഒപ്പിടുകയും പ്രധാനഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു.

''ശാരീരിക ക്ഷമത വീണ്ടെടുത്ത് ഡോക്ടര്‍മാരുടെ അനുമതിയോടെ ഓഫീസിലെത്തിയ ഗവര്‍ണര്‍, 'ജന്‍രാജ്ഭവ'ന്റെ ജനകേന്ദ്രീകൃത പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും സാംസ്‌കാരിക വിനിമയ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ''തായി 'ഒരു പുതിയ അദ്ധ്യായം' എന്ന ശീര്‍ഷകത്തില്‍ രാജ്ഭവന്‍ എക്‌സ് ഹാന്ഡിലില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അറിയിച്ചു.




''അക്രമത്തിനും അഴിമതിക്കുമെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവര്‍ണര്‍ കൂടുതല്‍ സമയം ചെലവഴിക്കും. ജനങ്ങളുമായി ഇടപഴകുന്നതിന് നിലവിലുള്ള ആംനെ സാംനെ, അമാര്‍ഗ്രാം പരിപാടികള്‍ക്കൊപ്പം ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ജനസമ്പര്‍ക്ക പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയ ജില്ലകളിലെ ഗ്രാമീണര്‍ക്ക് പ്രശ്‌നപരിഹാരത്തിനായി രാജ്ഭവനുമായി നേരിട്ട് ബന്ധപ്പെടുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ജില്ലകളുടെ ചുമതല വിഭജിച്ചു നല്‍കി. രാജ്ഭവനില്‍ ഇന്ററാക്ടീവ് ജന്‍ ഭാഗിദാരി പോര്‍ട്ടല്‍ സ്ഥാപിക്കും. ഡാര്‍ജിലിംഗ് ഹില്‍ ഫെസ്റ്റിവല്‍ നടത്താനും കല്‍ക്കട്ട സര്‍വകലാശാലയുടെ സംസ്‌കൃത വകുപ്പുമായി സഹകരിച്ച് രാജ്ഭവനില്‍ സംസ്‌കൃത കൊളോക്യം സംഘടിപ്പിക്കാനും രാജ്ഭവന്‍ മുന്‍കൈയെടുക്കും''.

''എന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനായി നൂറുകണക്കിന് സഹോദരീസഹോദരന്മാര്‍ ആശംസകള്‍ നേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതെന്റെ ഹൃദയത്തെ അഗാധമായി സ്പര്‍ശിച്ചു . എങ്ങനെ നദി പറയണമെന്നറിയില്ല'' ആനന്ദബോസ് പറഞ്ഞു.

രാജ്ഭവന്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രാപ്യമായിരിക്കുമെന്നും പൊതുനന്മയ്ക്കായി അതിന്റെ നിഷ്പക്ഷ നിലപാട് നിലനിര്‍ത്തുമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.