തിരുവനന്തപുരം: ശ്രീകാര്യം സി.ഇ.ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും വൃത്തിഹീനമായ ഭക്ഷണം നൽകിയതിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി. വിദ്യാർത്ഥികൾക്ക് നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായാണ് പരാതി ലഭിച്ചത്. തുടർന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ശേഷം ക്യാന്റീനിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.

സംഭവത്തെ തുടര്‍ന്ന് കോളേജിൽ വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.സമരത്തിനിടെ കോളേജ് ക്യാന്റീൻ വിദ്യാര്‍ത്ഥികള്‍ ചേർന്ന് പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി.

ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്‍റീൻ അടപ്പിച്ചു. ക്യാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ പാടുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം നിർദ്ദേശം നൽകി.