കോട്ടയം: ആര്‍പ്പുക്കര പഞ്ചായത്തിലെ കൈപ്പുഴ ആറ്റില്‍ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കൈപ്പുഴ മുട്ട് പാലത്തിനു താഴെയാണ് അപകടം.ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.


മഹാരാഷ്ട്ര സ്വദേശിനി സായലി രാജേന്ദ്ര സര്‍ജി (27), മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരനായ കൊല്ലം ഓടനാവട്ടം സ്വദേശി ജയിംസ് ജോര്‍ജ് എന്നിവരാണ് മരിച്ചത്.

രാത്രി 8.45ഓടെയാണ് അപകടം. കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴിയാണ് കാര്‍ പുഴയില്‍ വീണതെന്ന് നാട്ടുകാര്‍ പറയുന്നു. കോട്ടയം ഭാഗത്തുനിന്ന് ചേര്‍ത്തല ഭാഗത്തേക്കു പോവുകയായിരുന്ന എറണാകുളം രജിസ്ട്രേഷനിലുള്ള റെന്റ് എ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഉടന്‍ ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അര മണിക്കൂറിനുള്ളില്‍ കാര്‍ പുറത്തെടുത്തു. ഉള്ളില്‍ ചെളി നിറഞ്ഞ നിലയിലായിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


കുമരകം റോഡില്‍നിന്നു ഇടറോഡിലേക്ക് കയറിയ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. മീനച്ചിലാറിന്റെ കൈവഴിയായ ഇവിടെ നാലാള്‍ താഴ്ചയുണ്ട്. പതിനഞ്ചു മീറ്ററോളം വീതിയുമുണ്ട്.


കൃത്യമായ വെളിച്ചമോ സൂചനാ ബോര്‍ഡോ പ്രദേശത്ത് ഇല്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഗൂഗിള്‍ മാപ്പ് നോക്കിയാണോ വാഹനം ഓടിച്ചതെന്ന സംശയമുണ്ടെന്നും ഇവര്‍ പറയുന്നു. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍.