കൊച്ചി: ഗോവയില്‍ നിന്നു വിദേശ മദ്യം കടത്തിയ കേസില്‍ യുവാവിനു മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത് ജി നായരെ (25)യാണ് എറണാകുളം സെക്കന്‍ഡ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി രേഷ്മ ശശിധരന്‍ ശിക്ഷിച്ചത്.

2023 ഓഗസ്റ്റ് 15നാണ് നാലര ലിറ്റര്‍ വിദേശ മദ്യം 6 കുപ്പികളിലായി നേത്രാവതി എക്‌സ്പ്രസ് ട്രെയിനില്‍ കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയത്. എറണാകുളം റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്എച്ഒയായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പിആര്‍ രതീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എറണാകുളം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇകെ അനില്‍ കുമാറും സംഘവുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ടി സുജയുടെ നേതൃത്വത്തിലാണ് പ്രോസിക്യൂഷന്‍ നടപടികള്‍ നടന്നത്.