തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സര്‍ക്കാരെന്ന വിമര്‍ശനവുമായി രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍, മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് മുന്നോട്ടു പോകണം. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാകുന്നു. റിപ്പോര്‍ട്ട് മറച്ചുവെച്ച് ആരെയൊക്കെയോ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 62 മണ്ഡലങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് വോട്ട് പോയത് സിപിഎമ്മിനാണ്. ഒരു മുതിര്‍ന്ന എംപിയും കോണ്‍ഗ്രസ് വിട്ടു പോകുന്നില്ല. മുങ്ങാന്‍ പോകുന്ന കപ്പലാണ് ബിജെപിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് എഡിജിപിയെ ഭയമാണ്. എഡിജിപിയെ മാറ്റാതിരിക്കുന്നതില്‍ വലിയ രഹസ്യങ്ങളുണ്ട്. പാര്‍ട്ടിക്ക് അകത്തുതന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടും എഡിജിപിയെ സംരക്ഷിക്കുന്ന നടപടി ലജ്ജാകരമാണ്. സ്പീക്കറുടെ ആര്‍എസ്എസ് പരാമര്‍ശം നാളെ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനും പറയുമെന്നും ബിജെപി പ്രധാനപ്പെട്ട പാര്‍ട്ടിയാണെന്ന അഭിപ്രായം ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.