തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം ഒരു വന്‍ അഴിമതിയാണ് എന്ന് തെളിഞ്ഞുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്. . ഇത് വന്‍തോതിലുള്ള ഒരു വെട്ടിപ്പിന്റെ വേദിയായിട്ടാണ് മാറിയത്. ഉച്ചയോട് കൂടി അവസാനിച്ച സമ്മേളനത്തിനാണ് ഏഴ് കോടിരൂപ ചിലവാക്കിയത്. ഇത് വന്‍ അഴിമതിയല്ലാതെ മറ്റെന്താണ്. ശബരിമലയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും വന്‍ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ മനസിലായിക്കഴിഞ്ഞു. ഇത് തങ്ങള്‍ നേരത്തെ പറയുന്നതാണ്. മണ്ഡല മകരവിളക്ക്് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഏഴ് കോടി രൂപ മുടക്കിയ ആഗോള അയ്യപ്പസംഗമം ഒരു വന്‍ പരാജയവുമായിരുന്നു. സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്? ബഹുമാനപ്പെട്ട ദേവസ്വം ബെഞ്ച് ഇന്നലെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഇതിനെപ്പറ്റി വിശദമായ അന്വേഷണം ഉണ്ടാകണം. കുറ്റക്കാരായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ പേരില്‍ നിയമനടപടികള്‍ ഉണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നത്.

ഈ ധൂര്‍ത്തും അഴിമതിയും പുറത്തുകൊണ്ടുവരണം. അല്ലങ്കില്‍ തങ്ങള്‍ ഇതിനെ നിയമപരമായി തന്നെ നേരിടും. അയ്യപ്പസംഗമത്തില്‍ എത്രയാളുകള്‍ ഭക്ഷണം കഴിച്ചുവെന്ന കണക്ക് പോലുമില്ല. അവസാനം ഭക്ഷണം പോലും വെട്ടിമൂടുകയാണ് ചെയ്തത്. വലിയ തോതിലുള്ള അഴിമതിയാണ് ആഗോള സംഗമത്തില്‍ നടന്നത്. അതിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം.'-ചെന്നിത്തല പറഞ്ഞു.