കൊച്ചി: ലക്ഷദ്വീപിലെ വായ്‌മൊഴി ഭാഷയായ 'ജസരി' ഭാഷയിൽ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മലയാളസിനിമയിൽ ആദ്യമായാണ് ജസരി ഭാഷയിൽ ഒരു ഗാനം എത്തുന്നത്. ഐഷ സുൽത്താന ഒരുക്കിയ ഫ്‌ളഷിലൂടെയാണ് ഗാനം പുറത്തുവന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേർത്തൊരുക്കിയ ഈ ഗാനം ആലപിച്ചത് ലക്ഷദ്വീപ് നിവാസിയായ ഷെഫീക്ക് കിൽത്താൻനാണ്. സംഗീതം കൈലാഷ് മേനോൻ.

ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. നാടോടി പാരമ്പര്യ ഈണങ്ങളിൽ ഒഴുകിയെത്തുന്ന ഈ ഗാനം സംഗീതാസ്വാദകർക്കിടയിൽ ഏറെ ഹരം കൊള്ളിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ അഭിനയചക്രവർത്തി ഡോ.വിഷ്ണുവർദ്ധനന്റെ 72 ാം ജന്മദിനത്തോടനുബന്ധിച്ച് നവകർണ്ണാടക ഫിലിം അക്കാദമി ഏർപ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഐഷ സുൽത്താന സംവിധാനം ചെയ്ത ഫ്‌ളഷിന് ലഭിച്ചിരുന്നു.

ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുൽത്താന ഒരുക്കിയ ഫ്‌ളഷിന് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. സൂപ്പർ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങൾക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്‌ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്‌ളഷ് ലക്ഷദ്വീപിന്റെ കഥ പറയുന്ന ഒരു ചിത്രമാണ്.

കലാമൂല്യവും ജനപ്രിയവുമായ ഒരു ചിത്രവുമാണ്. ലക്ഷദ്വീപിന്റെ വശ്യസുന്ദരമായ സൗന്ദര്യം ഒപ്പിയെടുത്ത സിനിമയാണ്, ഇത്രയും ദൃശ്യഭംഗിയോടെ ഒരു ചിത്രവും ലക്ഷദ്വീപിൽ ഇതുവരെ ചിത്രീകരിച്ചിട്ടില്ല.പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉൾപ്പെടുത്തിയാണ് ഫ്‌ളഷ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ മുംബൈ മോഡലായ ഡിമ്പിൾ പോൾ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിർമ്മിച്ചിരിക്കുന്ന ഫ്‌ളഷിന്റെ ക്യാമറ കെ ജി രതീഷാണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് - നൗഫൽ അബ്ദുള്ള, സംഗീതം- വില്യം ഫ്രാൻസിസ്, കൈലാഷ് മേനോൻ.