പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. അയല്‍വാസിയായ 16കാരനടക്കം രണ്ട് പേര്‍ പിടിയില്‍. കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയല്‍വാസിയായ 16 കാരനാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ സുധീഷ് ആണ് പിടിച്ചുനിര്‍ത്തിയത്. തട്ടിക്കൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം പൊലീസ് അറിയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഇന്നലെ പിടികൂടിയത്. അടൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേര്‍ന്ന് തടഞ്ഞുവെയ്ക്കുകയായിരുന്നു.

മറ്റു കുട്ടികളെ പേടിപ്പിച്ചശേഷം അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. അടൂര്‍ ഡിവൈഎസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും യുവാവിനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.