കൊച്ചി: രാജ്യത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയിലാണ് വര്‍ദ്ധനവ് വരുത്തിയത്. ഹോട്ടലുടമകളെയും ചെറുകിട കച്ചവടക്കാരെയും നേരിട്ട് ബാധിക്കുന്ന ഈ തീരുമാനം ഇന്ന് പുലര്‍ച്ചെ മുതല്‍ നിലവില്‍ വന്നു.


കൊച്ചിയില്‍ 1,747 രൂപ

വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 49 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ പുതിയ വില 1,747 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ജനുവരി രണ്ടിന് സിലിണ്ടറിന് 111 രൂപ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഇടക്കാലത്ത് 225 രൂപയോളം കുറഞ്ഞിരുന്നെങ്കിലും പുതിയ വര്‍ദ്ധനവ് കച്ചവടക്കാര്‍ക്ക് ക്ഷീണമാണ്.


ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് കൂട്ടാത്തത് ആശ്വാസം

അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. എങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വില കൂടുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കും. ഇത് പരോക്ഷമായി സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ തന്നെയാകും ബാധിക്കുക.

റസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, മറ്റ് വാണിജ്യ സംരംഭങ്ങള്‍ എന്നിവര്‍ക്ക് ഈ വില വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് പിന്നാലെ ഇന്ധനച്ചെലവ് കൂടി വര്‍ദ്ധിക്കുന്നത് ഹോട്ടല്‍ വിഭവങ്ങളുടെ വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുമെന്ന് ഉടമകള്‍ പറയുന്നു.