തിരുവനന്തപുരം: തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് ഇനി സർക്കാരിന്റെ  നഷ്ടടപരിഹാരത്തിന് അർഹതയുണ്ടാവും.ഇത്തരത്തിലെ ജീവികളുടെ കടിയോ കുത്തോ ഏറ്റ് ജീവഹാന സംഭവിക്കുന്നവർക്കാണ് നഷ്ടപരിഹാരം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് തേനീച്ചയുടേയും കടന്നലിന്റേയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും നൽകുക.വിവധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

തീരുമാന പ്രകാരം 1980ലെ കേരള റൂൾസ് ഫോർ പെയ്മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ൽ വന്യമൃഗം എന്ന നിർവചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് (വനത്തിനകത്തോ, പുറത്തോ) നൽകി വരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം മരണപ്പെട്ടാൽ ഇനി ലഭ്യമാവുക.

ഇതിനുള്ള തുക വന്യജീവി ആക്രമണത്തിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഉപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നും വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മന്ത്രിസഭായോഗത്തിന്റെ മറ്റ് പ്രധാന തീരുമാനങ്ങൾ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് 11-ാം ശമ്പളപരിഷ്‌കരണം നടപ്പിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.കൂടാതെ 2022ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാനും കാസർഗോട് കൊളത്തൂർ വില്ലേജിലെ 7 ഏക്കർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി കമ്പോളവിലയുടെ മൂന്ന് ശതമാനം വാർഷിക പാട്ടനിരക്കിൽ സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ ഗോഡൗൺ നിർമ്മിക്കുന്നതിന് 30 വർഷത്തേക്ക് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.