- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വരിയിൽ നിന്ന ഭക്തയെ പോലീസ് ഉദ്യോഗസ്ഥൻ തള്ളിയിട്ടതായി പരാതി; പരാതി നൽകിയിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയില്ല; കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ പരാതിക്കാരിക്കെതിരെ കേസ്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി വരിയിൽ നിന്ന ഭക്തയെ പോലീസ് ഉദ്യോഗസ്ഥൻ തള്ളിയതായി പരാതിയുണ്ടായിട്ടും നടപടിയില്ലെന്ന് ആരോപണം. തലശ്ശേരി കതിരൂർ പുളിയുളതിൽ നാരായണൻ്റെ മകൾ ഇന്ദിരയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നല്കികിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ഇന്ദിര തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുകയാണ്. പരാതികൾ നൽകിയതിന് പിന്നാലെ തനിക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ കേസെടുത്തിരിക്കുകയാണെന്നാണ് പരാതിക്കാരി പറയുന്നത്.
2024 നവംബർ 20-നായിരുന്നു സംഭവം. രാവിലെ ആറിന് ഭഗവതീക്ഷേത്രകവാടം വഴിയിലാണ് ഇന്ദിര വരി നിന്നിരുന്നത്. കൈയിലുണ്ടായിരുന്ന പഴ്സ് തുറന്ന് കാണിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. സിപ്പിൽ പണം കുടുങ്ങിയതിനാൽ പഴ്സ് തുറക്കാൻ വൈകി. തുടർന്ന് പഴ്സ് അകത്തേക്ക് കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥൻ തടഞ്ഞപ്പോൾ, പലരും പഴസുമായി പോകുന്നത് ഇന്ദിര ശ്രദ്ധയിൽപ്പെടുത്തി. അതോടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നീട് മറ്റുള്ളവരുടെ മുന്നിൽവെച്ച് തന്നെ പോലീസുകാരൻ തള്ളിയിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ശേഷം പടിഞ്ഞാറെ നട വഴിയാണ് പരാതിക്കാരി അമ്പലത്തിനുള്ളിൽ കയറി തൊഴുതത്. അതിന് ശേഷം ദേവസ്വം ഓഫീസിൽ പരാതി പറഞ്ഞപ്പോൾ പോലീസിൽ പരാതി നൽകാനായിരുന്നു നിർദ്ദേശം. തുടർന്ന് ഇന്ദിര ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകി. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല എന്നാണ് പരാതിക്കാരി പറയുന്നത്. തുടർന്നാണ് സിറ്റി പോലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.
അതേസമയം, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ഗുരുവായൂർ സ്റ്റേഷനിൽ ഇന്ദിരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കോടതിയിൽ ഹാജരാകുന്നതിന് സമൻസ് ഉണ്ടെന്ന് പോലീസ് അറിയിച്ചപ്പോഴാണ് തനിക്കെതിരെയുള്ള കേസിനെ പറ്റി ഇന്ദിര അറിയുന്നത്. വനിതാ കമ്മീഷനും, ഡിജിപിക്കും, മുഖ്യമന്ത്രിക്കും അടക്കം പരാതികൊടുത്തെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.