കുഴല്‍മന്ദം: പലിശക്കാരുടെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മനോജാണ് (40) തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പലിശക്കാര്‍ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു ചോര ഛര്‍ദ്ദിച്ചതോടെയാണ് മനോജ് ചികിത്സ തേടിയത്. ആഗസ്റ്റ് ഒമ്പതിന് വൈകീട്ടാണ് മനോജ് ജോലി കഴിഞ്ഞ് അവശനിലയില്‍ കൊടുവായൂര്‍ ചാന്തുരുത്തിയിലെ സഹോദരിയുടെ വീട്ടിലെത്തിയത്.

ഉടന്‍ കൊടുവായൂരിലെ സ്വകാര്യ ക്ലിനിക്കിലും കാഴ്ചപ്പറമ്പ് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മിഷന്‍ ആശുപത്രിയിലും ചികിത്സതേടി. ആഗസ്റ്റ് 14ന് മിഷന്‍ ആശുപത്രിയില്‍നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സിലിരിക്കെ ഞായറാഴ്ച പുലര്‍ച്ച മൂന്നിന് മരിച്ചു.

സര്‍വിസിലിരിക്കെ മരിച്ച അച്ഛന്‍ കൃഷ്ണന്‍കുട്ടിയുടെ ജോലി മനോജിന് ലഭിക്കുകയായിരുന്നു. സഹോദരിയുടെ കല്യാണത്തിനും അച്ഛന്റെ കടബാധ്യത തീര്‍ക്കാനും കുളവന്‍മുക്കിലെ ചില സുഹൃത്തുക്കളോട് മനോജ് പലിശക്ക് കടം വാങ്ങിയിരുന്നു. തിരിച്ചടവ് തെറ്റിയതിനെ തുടര്‍ന്ന് പലിശക്കാര്‍ നടുത്തറയിലെ വീട്ടിലെത്തി വാക്തര്‍ക്കവും കൈയാങ്കളിയുമുണ്ടാക്കുന്നത് പതിവായിരുന്നു.

വടക്കഞ്ചേരി ഡിപ്പോയില്‍ കണ്ടക്ടറായിരുന്ന മനോജ് പലിശക്കാരുടെ ശല്യം സഹിക്കാനാകാതെ ചാലക്കുടി ഡിപ്പോയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി. അമ്മയെയും കൂട്ടി കൊടുവായൂര്‍ ഹൈസ്‌കൂളിനു സമീപത്തെ വാടകവീട്ടിലേക്ക് ഒന്നര വര്‍ഷം മുമ്പ് താമസം മാറ്റുകയും ചെയ്തിരുന്നു. ആഗസ്റ്റ് ഒമ്പതിന് കൊടുവായൂരിലേക്ക് വരുന്നവഴി പലിശക്കാര്‍ മര്‍ദിച്ചെന്നും രക്തം ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി എന്നുമാണ് പ്രാഥമിക വിവരം. മനോജിന്റെ സഹോദരിയുടെ മകളുടെ മൊഴിപ്രകാരം പുതുനഗരം പൊലീസ് കേസെടുത്തു. രുഗ്മിണിയാണ് മനോജിന്റെ മാതാവ്. സഹോദരിമാര്‍: ശാരദ രതീഷ്, സജിത അനില്‍.