തിരുവനന്തപുരം : മുതിർന്ന നേതാവ് പി കെ ഗുരുദാസന് കിളിമാനൂർ കാരേറ്റിൽ വീടൊരുക്കി സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി.മുൻ മന്ത്രികൂടിയായ പി കെ ഗുരുദാസന് നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശം പകൽ 11ന് നടന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കന്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, സി എസ് സുജാത അടക്കമുള്ള നേതാക്കൾ എത്തിയിരുന്നു.

കാരേറ്റ് പേടികുളം എന്ന സ്ഥലത്ത് ഭാര്യ ലില്ലിയുടെ പേരിലുള്ള പത്ത് സെന്റിലാണ് 1700 ചതുരശ്രയടി വിസ്തീർണമുള്ള വീട് നിർമ്മിച്ചത്. സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപം കാൽനൂറ്റാണ്ട് വാടകയ്ക്കു താമസിച്ച വീടിന്റെ പേരാണ് പുതിയ വീടിനും നൽകിയിരിക്കുന്നത്. രണ്ടുവീടിനും പേരിട്ടത് ഭാര്യ ലില്ലിതന്നെ.

വാടകയ്ക്കു താമസിച്ച വീടുകളിലൊക്കെ അദ്ദേഹം തനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങളും കൂടെക്കൊണ്ടുപോകാറുണ്ട്.ചിലയിടങ്ങളിലെ സ്ഥലപരിമിതികാരണം കുറച്ച് പുസ്തകങ്ങളൊക്കെ നഷ്ടപ്പെട്ടതായി അദ്ദേഹം ഓർക്കുന്നു.പുസ്തകങ്ങൾ സൂക്ഷിക്കാൻ വിശാലമായൊരു മുറി ഉൾപ്പെടെ രണ്ട് മുറിയും അടുക്കളയുമുള്ള വീടാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും ഓഫീസ് ഉൾപ്പെടെ 3 മുറി, അടുക്കള, ഡൈനിങ് ഹാൾ എന്നിവയുള്ള മനോഹരമായ വീടാണ് ഒരുക്കിയത്. ബന്ധുവായ സജിത് ലാലിനായിരുന്നു നിർമ്മാണച്ചുമതല.

ധനമന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാനകമ്മിറ്റി അംഗം കെ രാജഗോപാൽ എന്നിവരാണ് നിർമ്മാണത്തിന് നേതൃത്വം കൊടുത്തത്. തിരുവനന്തപുരത്തെ എ കെ ജി അപ്പാർട്ട്‌മെന്റിലാണ് പി കെ ഗുരുദാസനും ഭാര്യ ലില്ലിയും താമസിച്ചിരുന്നത്.