പാനൂര്‍ : പാനൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ചനിലയില്‍. കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലിസ് അറിയിച്ചു. പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജാ (43) ണ് മരിച്ചത്. രാഷ്ട്രീയ അക്രമത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നതെന്ന് പാനൂര്‍ പൊലിസ് അറിയിച്ചു. 2009 ലാണ് ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ വീട്ടില്‍ കയറി അതിക്രൂരമായി ആക്രമിച്ചത്.

രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. ഇതിനെതുടര്‍ന്ന് 2009 മുതല്‍ ചികിത്സയിലാണ്. ഒരു കാലിലെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടുതന്നെ ഇദ്ദേഹം പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പാനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.