കണ്ണൂർ: വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മാഹി സ്വദേശിയായ യുവാവിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ചാലക്കര മാഹി ധ്യാൻ കൃഷ്ണക്കെതിരെയാണ് കേസ്. എറണാകുളം സ്വദേശിനിയായ പെൺകുട്ടി ധർമ്മശാലയിലെ നിഫ്റ്റ് ഫാഷൻ ടെക്നോളജി കേന്ദ്രത്തിൽ പഠിച്ചു കൊണ്ടിരിക്കെ ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ധ്യാൻ കൃഷ്ണ സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം ചെയ്ത് 2018ൽ ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വെച്ച് ലൈംഗിക ബന്ധം പുലർത്തുകയും ഇത് മൊബൈലിൽ പകർത്തുകയും ചെയ്തുവത്രെ.

2021 വരെ സ്നേഹ ഇന്നിൽ വെച്ചും നിഫ്റ്റിലെ സഹപാഠികൾക്കൊപ്പം താമസിക്കുന്ന കണ്ണൂരിലെ വീട്ടിൽ വെച്ചും ലൈംഗിക ചൂഷണം നടത്തി. അമിത മദ്യപാനത്തെ എതിർത്തതിന് 2022 ജൂലായ് 23 ന് ഭീഷണിപ്പെടുത്തുകയും മൊബൈലിൽ പകർത്തിയ നഗ്നചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുമെന്നും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചു നൽകി മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്തത് പ്രകാരം തളിപ്പറമ്പ് എസ്‌ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.