- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം തീർന്നുവെന്ന് പറഞ്ഞതിന് തട്ടുകട അടിച്ചു തകർത്തു; നടത്തിപ്പുകാരെയും മറ്റൊരാളെയും മർദിച്ചു; രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്
കോയിപ്രം: ഭക്ഷണം തീർന്നു പോയെന്നു പറഞ്ഞതിന് തട്ടുകട നടത്തുന്ന സ്ത്രീയെയും മകനെയും തല്ലിച്ചതച്ച പ്രതികളിൽ രണ്ട് പേരെ പിടികൂടി, ഒന്നാം പ്രതി ഒളിവിൽ. കുമ്പനാട് ചൊവ്വാഴ്ച രാത്രി 10.45 നാണ് സംഭവം.
ജങ്ഷനിൽ തട്ടുകട നടത്തുന്ന കുമ്പനാട് കരിപ്പുറത്തകണ്ടം കരിങ്കുറ്റിയിൽ ജോൺ ജോയിയുടെ ഭാര്യ ലിസി(58)ക്കും മകനുമാണ് മർദ്ദനമേറ്റത്. രണ്ടാം പ്രതി മുണ്ടമല പുല്ലേലിമല പുല്ലേലിൽ വീട്ടിൽ പ്രസ്റ്റീൻ രാജു (24), മൂന്നാം പ്രതി കോയിപ്രം കുറവൻ കുഴി ആന്താരിമൺ ഓലിക്കുതാഴെതിൽ ശാരോൺ ഷാജി (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ എത്തിയ പ്രതികൾ ഭക്ഷണം ചോദിച്ചപ്പോൾ തീർന്നുപോയെന്നു പറഞ്ഞതിൽ പ്രകോപിതരായി അക്രമം അഴിച്ചുവിടുകയായിരുന്നു.
ഒന്നാം പ്രതി സുനിൽ അസഭ്യം വിളിച്ചുകൊണ്ട് ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ, കടയുടെ സമീപത്തു നിന്ന രാജൻ എന്നയാൾ ചോദ്യം ചെയ്തു. ഇയാളെ പ്രതികൾ തള്ളിത്താഴെയിട്ട് മർദിച്ചു. തടസം പിടിക്കാനെത്തിയ ലിസിയുടെ മകൻ അനീഷ് കുമാറിനെ ഒന്നും മൂന്നും പ്രതികൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇടയ്ക്ക് കയറി തടയാൻ ശ്രമിച്ച ലിസിക്കും മർദ്ദനമേറ്റു. ലിസിയെ അപമാനിക്കുകയും തള്ളിയിടുകയും ചെയ്തു. വലതുകൈയുടെ ചെറുവിരലിനും കാൽ മുട്ടുകൾക്കും മുറിവുപറ്റി.
പ്രതികൾ കടയിൽ സഹായിക്കാൻ നിന്ന മരുമകളെ അസഭ്യം വിളിച്ചു. പ്രതികളിലൊരാൾ ബൈക്കിൽ സൂക്ഷിച്ച ഇരുമ്പിന്റെ സ്‌ക്വയർ പൈപ്പ് കൊണ്ട് ലിസിയുടെ മകനെ അടിച്ച് ഇടതു തോളിനു മുറിവേൽപ്പിച്ചു. സംഭവമറിഞ്ഞ പൊലീസ് ലിസിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി കേസെടുത്തു. മൂന്നാം പ്രതി ശാരോൺ ഷാജി റാന്നി പൊലീസ് സ്റ്റേഷനിലെ മൂന്ന് മോഷണ കേസുകളിൽ പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പ്രതികൾ കഞ്ചാവ് പോലെയുള്ള ലഹരുവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുകയും മോഷണം, അടിപിടി, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയാണെന്നും അന്വേഷണത്തിൽ മനസിലായി.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം ഒന്നാം പ്രതിക്കുവേണ്ടി തെരച്ചിൽ വ്യാപിപ്പിക്കുകയും, പ്രതികൾക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ് സി പി ഓമാരായ പ്രകാശ്, ജോബിൻ ജോൺ, സി പി ഓ ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.