കൊച്ചി: എറണാകുളത്ത് കുട്ടമശേരി സപ്ലൈക്കോ ഓഫീസിൽ മോഷണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഇടപ്പിള്ളി വീട്ടിൽ മാഹിൽ (20), പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ നിസാർ (25), കൊടുങ്ങല്ലൂർ കരൂപ്പടന്ന തകരമട വീട്ടിൽ തൻസീർ (24) എന്നിവരെയാണ് പിടിയിലായത്. ആലുവ പൊലീസ് ആണ് പ്രതികളെ പൊക്കിയത്. ഈ മാസം പതിനാറാം തീയതി പുലർച്ചെ രണ്ടര മണിയോടെയാണ് മോഷണം നടന്നത്.

രണ്ട് ബൈക്കുകളിലായെത്തിയ നാലുപേരടങ്ങിയ സംഘമാണ് കുട്ടമശേരി സപ്ലൈക്കോ ഓഫീസിൽ മോഷണം നടത്തിയത്. ഷട്ടറിന്റെ താഴ് തകർത്ത് അകത്ത് കയറിയ സംഗം മേശയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തോളം രൂപ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. സംഘം സഞ്ചരിച്ച ഒരു ഇരു ചക്ര വാഹനം വരാപ്പുഴയിൽ നിന്ന് മോഷ്ടിച്ചതാണ്. ഈ വാഹനം ഇവർ കുത്തിയതോട് ഉപേക്ഷിച്ചു. തുടർന്ന് കുത്തിയതോട് നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു. .ഈ ബൈക്കിൽ സഞ്ചരിക്കവേയാണ് പിടിയിലാകുന്നത്.

മോഷണ സംഘത്തിൽ ഉൾപ്പെട്ട ബൈജു എന്നയാളെ വടക്കേക്കര പൊലീസ് മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. തൻസിർ പതിമൂന്ന് മോഷണക്കേസിൽ പ്രതിയാണ്. മാഹിലിന്റെ പേരിൽ നാല് കേസുകളുണ്ട്. പോത്ത് മോഷണം ഉൾപ്പടെ നിരവധി കളവ് കേസുകൾ നിസാറിനുണ്ട്. ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ, എസ്‌ഐമാരായ ജി.അനൂപ്, സി.ആർ.ഹരിദാസ് എഎസ്ഐ ജോൺസൻ തോമസ് സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ്, കെ.എം.മനോജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.