മലപ്പുറം : വാഹനം ഇടിച്ച് തള്ളിയിട്ടും, വടിവാൾ വീശിയും കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിച്ചും കുഴൽപ്പണ കവർച്ച നടത്തിയ ക്വട്ടേഷൻ സംഘം നേതാവ് ഉൾപ്പെടെ നാലുപേർ പൊലീസിന്റെ പിടിയിൽ. ജൂൺ 23ന് പൂക്കോട്ടൂർ അങ്ങാടിയിൽ വെച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തുവന്ന കുഴൽപ്പണ വിതരണക്കാരനായ മൊറയൂർ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടിപ്പിച്ചു തള്ളിയിട്ട് വടിവാൾ വീശിയും കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പത്ത് ലക്ഷത്തോളം രൂപയുടെ കുഴൽ പണം കവർന്ന കേസിലെ പ്രതികളാണ് അറസ്റ്റിലായത്.

സ്നാച്ചിങ്, കുഴൽപ്പണ കവർച്ച, വധശ്രെമം തുടങ്ങിയ ഇരുപതോളം കേസുകളിൽ പ്രതിയായ തൃശ്ശൂർ കൊടകര സ്വദേശി പന്തപ്ളാവിൽ രാജേന്ദ്രൻ മകൻ ബിനു എന്ന ജാക്കി ബിനു (41), തൃശൂർ പുത്തൻചിറ സ്വദേശി ഓലക്കോട്ട് വീട്ടിൽ അബ്ദുൽ ശരീഫ് എന്ന പിണ്ടാണി ഷെരീഫ്(46), ലഹരി കടത്ത്, കളവ്, കവർച്ച തുടങ്ങി നിരവധി കേസിൽ പ്രതിയായ പാലക്കാട് ചെറുപ്പുളശ്ശേരി പട്ടിശേരി സ്വദേശി മുഹമ്മദ് മുനീർ (23) എന്നിവരെ മഞ്ചേരി പൊലീസും ഈ കേസിലെ മുഖ്യ പ്രതിയും സ്വർണ്ണ കവർച്ച, കുഴൽപ്പണ കവർച്ച, ലഹരി കടത്ത് തുടങ്ങിയ നിരവധി കേസിലെ പ്രതിയും ക്വട്ടേഷൻ സംഘ നേതാവുമായ ചെറുപ്പുളശ്ശേരി മാരായമംഗലം സ്വദേശി ഫൈസൽ എന്ന ചരൽ ഫൈസലിനെ ചെറുപ്പുളശ്ശേരി പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ ഈ കേസിൽ പത്തനംതിട്ട അടൂർ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയിൽ വീട്ടിൽ സുജിത്ത് (20) വടെക്കെടത്തുകാവ്, നിരന്നകായലിൽ വീട്ടിൽ രൂപൻ രാജ് (23) വടക്കെടത്തുകാവ്, മുല്ലവേലി പടിഞ്ഞാറ്റേതിൽ വീട്ടിൽ സൂരജ് (23) അടൂർ, പന്നിവിഴ വൈശാഖം വീട്ടിൽ സലിൻ ഷാജി (22) എന്നിവരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കവർച്ച നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ലഹരിയും വിലയേറിയ വാഹനങ്ങൾ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന പ്രതികൾ പൊലീസിനെ വെല്ലുവിളിച്ച് ചെറു വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും യുവാക്കളെ ആഡംബര ജീവിതം നയിക്കുന്നതിനായി ആകർഷിപ്പിച്ച് വിദ്യാർത്ഥികടക്കമുള്ള യുവാക്കളെയടക്കം ഇത്തരം കവർച്ചയ്ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. കവർച്ച നടത്തി ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗം ഇവർ പങ്കിട്ടെടുക്കുകയും തുച്ഛമായ തുക നൽകി യുവാക്കളെ പറഞ്ഞു വിടുകയുമാണ് ഇവരുടെ രീതി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി. പി. അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കിരി, മഞ്ചേരി എസ്‌ഐമാരായ സുജിത്ത്, ബഷീർ, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ഐ.കെ. ദിനേഷ്, പി. സലീം, തൗഫീഖ് മുബാറക്ക്, ഹക്കിം, ശ്രീജിത്ത്, ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.