കണ്ണൂർ: കത്രിക ചോദിച്ചു വീട്ടിലെത്തി ഭർതൃമതിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ വളപട്ടണം പ്രിൻസിപ്പൽ എസ്. ഐ എ.നിധിൻ അറസ്റ്റു ചെയ്തു. ചിറക്കൽ പടിഞ്ഞാറെമൊട്ടിയിലെ കല്ലേൻ രജിലാ(24)ണ് പിടിയിലായത്. വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

പടിഞ്ഞാറെ മൊട്ടയ്ക്കു സമീപത്തെ ഇരുപത്തി മൂന്ന് വയസുകാരിയാണ് പീഡന ശ്രമത്തിന് ഇരയായത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന രജിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കത്രികയോ ബ്ളേഡോ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയും കത്രികയെടുത്തു കൊടുത്തപ്പോൾ അൽപം വെള്ളത്തിനായി ആവശ്യപ്പെടുകയുമായിരുന്നു.

വെള്ളമെടുക്കാൻ അകത്തേക്ക് കയറിയ യുവതിയെ ഇയാൾ പുറകെ പോയി കയറിപ്പിടിക്കുകയും വലിച്ചിഴച്ചു മാനഭംഗത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ ബഹളം കേട്ടു അയൽവാസികൾ ഓടിയെത്തിയപ്പോഴെക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം വളപട്ടണം പൊലീസിൽ പരാതി നൽകുകയും പൊലിസ് നടത്തിയ തെരച്ചലിൽ യുവാവിനെ പിടികൂടുകയായിരുന്നു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.