പാലക്കാട്: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ വിസ തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ചേമ്പന മലമ്പുഴ സ്വദേശി രാജേന്ദ്രൻ (44) എന്ന രാജേഷിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് കസബ സ്റ്റേഷനിൽ കഴിഞ്ഞ മാസം കൊല്ലം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യൂറോപ്പിലേക്ക് കൊണ്ടുപോവാം എന്ന വാഗ്ദാനത്തിലാണ് ഇയാൾ യുവതിയിൽ നിന്ന് അഞ്ചര ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടുമായി വാങ്ങിയത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായാണ് പ്രതി ചിലവഴിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ഇയാളുടെ മരുതറോഡ് പ്രവർത്തിച്ചിരുന്ന ഓഫീസ് പരാതികളെ തുടർന്ന് സീൽ ചെയ്തിരുന്നു. നിലവിൽ ചന്ദ്രനഗറിലെ വാടക വീടിന്റെ മറവിലാണ് ഓഫീസ് പ്രവർത്തിച്ചുവന്നത്. കേരളത്തിൽ പല ജില്ലകളിലും സമാന സ്വഭാവമുള്ള കേസുകൾ പ്രതിയുടെ പേരിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ്, എഎസ്‌പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ രാജീവ്, എസ്ഐമാരായ രാജേഷ്, മുഹമ്മദ് ഹനീഫ, എസ്സിപിഒമാരായ സിജി, സുനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.