കണ്ണൂർ: സംസ്ഥാനത്ത് നടന്ന ഓൺലൈൻ സാമ്പത്തിക ഇടപാടിൽ ഹൈറിച്ചിന്റെ മണിച്ചെയിൻ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടവരിൽ നിന്നും കോടികൾ കമ്മീഷൻ കൈപ്പറ്റിയ ഇടനിലക്കാരായ 39 പേർക്കെതിരെ തെളിവുകൾ സഹിതം നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

റിട്ട. ജില്ലാപൊലീസ് മേധാവി കോഴിക്കോട് വടകര അറക്കിലാട് സ്വദേശി പി.എ.വത്സൻ നൽകിയ പരാതിയിലാണ് പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കൂലേഷൻ സ്‌കീം ആക്ട് പ്രകാരവും ബാനിങ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തത്.റോയൽ ഗ്രാന്റ് ഡിജിറ്റൽ, ഫിജീഷ്, റോയൽ ഗ്രാന്റ്, ടി.ജെ.ജിനിൽ, കെ.കെ.രമേഷ്, ഹൈറിച്ച് ശ്രീജിത്ത് അസോസിയേറ്റസ്, ഹൈ ഫ്‌ളയേഴ്‌സ്, കെ.പി.ശ്രീഹരി, പി.രഞ്ജിത്ത്, തുടങ്ങിയ 39 ഇടനിലക്കാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രൊമോട്ടർമാരായ പ്രതികൾ മണിചെയിൻ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവിൽ നേരിട്ടും ഓൺലൈനായും ആളുകളെ ചേർത്ത് കോടികൾ കമ്മീഷൻ പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും അന്വേഷണത്തിലൂടെ മുൻ പൊലീസുദ്യോഗസ്ഥനായ പരാതിക്കാരൻ കണ്ടെത്തിയിരുന്നു. നേരത്തെ കണ്ണൂരിൽ നിന്നും ഹൈറിച്ച് കോടികളുടെ നിക്ഷേപം സ്വീകരിച്ചു നിരവധിയാളുകളെ വഞ്ചിച്ചുവെന്ന് പരാതി ഉയർന്നിരുന്നു.

ഏജന്റുമാർ മുഖേനെയാണ് ഇവർ ധനസമാഹരണം നടത്തിയത്. ഹൈറിച്ചിന്റെ ഫ്രാഞ്ചൈസി തുറന്ന നിരവധിയാളുകൾക്കും പണം നഷ്ടമായിട്ടുണ്ട്. ഈ കേസുകളിൽ പൊലിസ് അന്വേഷണം നടത്തിവരികെയാണെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.