റാന്നി: സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോയ പതിമൂന്നുകാരിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തയാളെ പോലീസ് പിടികൂടി. പഴവങ്ങാടി കരികുളം ഉരുളേല്‍ വേങ്ങത്തടം വേങ്ങത്തടത്തില്‍ വീട്ടില്‍ വി.എ.മനോജ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ വേങ്ങത്തടത്തു വച്ചാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോയ കുട്ടിയെ ഇയാള്‍ കൈകാട്ടി വിളിച്ച് ആരുടെ മകളാണെന്നും മറ്റും ചോദിച്ചു.

ഭയന്ന കുട്ടി വേഗം നടന്നപ്പോള്‍ വീണ്ടും വിളിക്കുകയും അശ്ലീലം കലര്‍ന്ന വാക്പ്രയോഗം നടത്തുകയുമായിരുന്നു. മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന്, അമ്മ കുട്ടിയേയും കൂട്ടി രാത്രി 11 മണിയോടെ പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. ശിശു സൗഹൃദ ഇടത്തില്‍ വച്ച് കുട്ടിയുടെ മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ രാത്രി തന്നെ വീടിനു സമീപത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിക്ക് കൗണ്‍സിലിങ് ലഭ്യമാക്കുന്നതിനു റാന്നി പോലീസ് ശിശുക്ഷേമസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എസ് ഐ മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.