റാന്നി: റാന്നി അങ്ങാടി മേനാംതോട്ടത്ത് രണ്ട് വര്‍ഷമായി പൂട്ടി കിടക്കുന്ന ക്‌നാനായ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ കതക് കുത്തിപ്പൊളിച്ച് സീലിംഗ് ഫാനുകളും, ബ്രാസ് ടാപ്പുകളും, ഫ്രിഡ്ജിന്റെ കംപ്രസ്സറും ഇലക്ട്രിക്കല്‍ കേബിളുകളും മോഷ്ടിച്ചതിന് അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയില്‍ റാന്നി പോലീസ് കേസെടുത്തു. 50000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പരാതിയില്‍ സംശയം പറഞ്ഞ കൗമാരക്കാരോട് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ റാന്നി പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടികള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് പോലീസ് നിയമനടപടികള്‍ കൈകൊണ്ടു. അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് പി ബാബുവിന്റെ മൊഴിയനുസരിച്ചാണ് എസ് ഐ ആര്‍ ശ്രീകുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

നാലു 17 കാരാണ് പോലീസ് നടപടികള്‍ക്ക് വിധേയരായത്. ഇവര്‍ ചേര്‍ന്ന് മോഷണം നടത്തിയതായി ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് കൗമാരക്കാര്‍ക്കെതിരെ കേസെടുത്തത്. കുട്ടികളെ ജെ ജെ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി, ബോര്‍ഡ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. നാളെ കൗണ്‍സിലിംഗ് ലഭ്യമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, മോഷ്ടിച്ച സാധനങ്ങള്‍ റാന്നി ഇട്ടിയപ്പാറയിലെ ആക്രിക്കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്.