പത്തനംതിട്ട: ടാപ്പിങിനായി ഒരുമിച്ച് പാട്ടത്തിനെടുത്ത റബ്ബര്‍ തോട്ടത്തിലെ ഒട്ടുകറ വിറ്റുകിട്ടിയ തുകയുടെ പങ്കുചോദിച്ചതിന്റെ പേരില്‍ കച്ചവടപങ്കാളിയെ മര്‍ദ്ദിച്ച് അവശനാക്കിയ പ്രതികള്‍ പിടിയിലായി. ഒന്നാം പ്രതി കന്യാകുമാരി വിളവന്‍കോട് ഇടക്കോട് ചെറുവല്ലൂര്‍ ദേവികോട് മച്ചക്കോണം പേഴുവിള ദേവി ക്ഷേത്രത്തിന് സമീപം ഡോര്‍ നമ്പര്‍ 5/16 ല്‍ വി അജിത് കുമാര്‍ (43), രണ്ടാം പ്രതി കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡിക്കുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ ജി കുഞ്ഞാപ്പി (59) എന്നിവരെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അജിത് കുമാറിനെ തമിഴ്നാട് കന്യാകുമാരി കണ്ണമാംമൂട് നിന്ന് ഇന്ന് പുലര്‍ച്ചെയും കുഞ്ഞാപ്പിയെ കൊല്ലം കുളത്തൂപ്പുഴ അരിപ്പയില്‍ നിന്ന് ഇന്നലെ വൈകിട്ട് 7 നുമാണ് കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട് കന്യാകുമാരി മേലെ മച്ചക്കോണം തുടലിക്കാലവീട്ടില്‍ എസ് മണിക്കാണ് പ്രതികളില്‍ നിന്നും കഠിന ദേഹോപദ്രവം ഏറ്റത്. ഇയാളും ഒന്നാം പ്രതിയും ചേര്‍ന്ന് മലയാലപ്പുഴ ചെങ്ങറ യില്‍ റബ്ബര്‍ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തിവരികയായിരുന്നു. ഒട്ടുകറ വില്‍ക്കുന്നതിന്റെ ആദായം ഇരുകൂട്ടരും പങ്കിട്ടെടുക്കുന്നതാണ് പതിവ്. ഇത് മുടങ്ങിയപ്പോള്‍ നല്‍കാത്തതിന്റെ കാരണം ചോദിച്ചതിലുള്ള വിരോധത്താല്‍ മാര്‍ച്ച് എട്ടിനു രാത്രി, ഇയാള്‍ താമസിക്കുന്ന വീട്ടില്‍ ഉറങ്ങിക്കിടക്കവേ അതിക്രമിച്ചകയറി പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

മലയാലപ്പുഴ പുതുക്കുളം ചെങ്ങറ പോസ്റ്റ് ഓഫീസിന് സമീപം മണി താമസിക്കുന്ന വീട്ടില്‍ വച്ചാണ് കയ്യില്‍ കരുതിയ വീട് പൂട്ടുന്ന താഴുപയോഗിച്ച് പ്രതികള്‍ മര്‍ദ്ദിച്ചത്. കുഞ്ഞാപ്പി, അജിത് കുമാറിന്റെ ടാപ്പിംഗ് തൊഴിലാളിയാണ്. അജിത്ത് അസഭ്യം വിളിച്ചുകൊണ്ട് മണിയുടെ മുഖത്തും കണ്ണുകള്‍ക്ക് താഴെയും താടിയിലും ഇടിക്കുകയായിരുന്നു. കുഞ്ഞാപ്പി മണിയുടെ കൈകാലുകള്‍ പിടിച്ചുവലിച്ചപ്പോള്‍, അജിത് നെഞ്ചിലും തലയിലും താഴുവച്ച് വീണ്ടും ഇടിച്ചു. തലയിലും താടിയിലും മുറിവും കണ്ണുകള്‍ക്ക് താഴെ അസ്ഥിക്ക് പൊട്ടലും സംഭവിക്കുകയും, പല്ലുകള്‍ക്ക് ഇളക്കവും ഉണ്ടായി.

മാര്‍ച്ച് 26 നാണ് മണി മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എസ് സി പി ഒ അജിത് പ്രസാദ് മൊഴി രേഖപ്പെടുത്തി, എ എസ് ഐ വാസുദേവക്കുറുപ്പ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എസ് ഐ വി എസ് കിരണ്‍ കേസിന്റെ അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാളവിദഗ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി ശാസ്ത്രീയതെളിവുകള്‍ ശേഖരിച്ചിരുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച താഴും, രക്തം പുരണ്ട തലയണയും പോലീസ് സ്ഥലത്തുനിന്നും കണ്ടെടുത്തു.

പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്റെ മേല്‍നോട്ടത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. എസ് വി എസ് കിരണിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടി വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ചു വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിയുകയും തുടര്‍ന്ന് ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എസ് സി പി ഓമാരായ സുധീഷ് കുമാര്‍, ബിജു സി പി ഒ പ്രബീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.