ഇരിക്കൂര്‍ :പട്ടാപ്പകല്‍ പള്ളി ഇമാമിന്റെ മുറിയില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന യുവാവിനെ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി.

മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന (40) യാണ് അറസ്റ്റിലായത്. ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ് ഇമാം ബീഹാര്‍ സ്വദേശി ആഷിഖ് അലാഹിയുടെ മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വര്‍ണമോതിരവുമാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞ 28ന് രാവിലെയായിരുന്നു കവര്‍ച്ച.

ഇമാം രാവിലെ സമീപത്തെ വീട്ടില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. എട്ടു വര്‍ഷത്തോളമായി പള്ളിയിലെ ഇമാമായി സേവനമനുഷ്ഠിക്കുകയാണ് ബീഹാര്‍ സ്വദേശിയായ ആഷിഖ്. പ്രതി മുഹാദ് മുന്ന(40) ഇരിക്കൂറില്‍ വിവാഹം കഴിച്ച് പെരുവളത്തുപറമ്പില്‍ താമസിക്കുന്ന വ്യക്തിയാണ്. മോഷണശേഷം ഇയാള്‍ ഉള്ളാളിലേക്ക് മുങ്ങുകയായിരുന്നു. പൊലീസ് ഉള്ളാളിലെത്തിയെങ്കിലും അവിടെനിന്നും ഇയാള്‍ കടന്നുകളഞ്ഞിരുന്നു.

തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കണ്ണൂര്‍ ടൗണില്‍ നിന്ന് പിടികൂടുകയായിരുന്നു.