കോന്നി: ക്രെയിന്‍ സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് അക്കിട്ടു മൂഴി എന്ന സ്ഥലത്ത് കുഴി വിളയില്‍ വീട്ടില്‍ എം.കെ. പ്രമീഷ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിനാണ് അപകടം ഉണ്ടായത്. തോട്ടം തൊഴിലാളിയായ യുവതിയാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴി ക്രെയിന്‍ വരുന്നത് കണ്ട് സ്‌കൂട്ടര്‍ റോഡിന്റെ വശത്തേക്ക് ഒതുക്കി നിര്‍ത്തിയിരുന്നു. അമിത വേഗതയില്‍ എത്തിയ ക്രെയിന്‍ സ്‌കൂട്ടറില്‍ ഇടിച്ചു.

അതിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പ്രതി ക്രെയിന്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഒളിവില്‍ പോയ പ്രതിയെ പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചിറ്റാറില്‍ നിന്നും പിടി കൂടുകയായിരുന്നു. കുറ്റകരമായ നരഹത്യയ്ക്ക് അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം, എ.എസ്.ഐമാരായ അനില്‍കുമാര്‍, സക്കറിയ എന്നിവരും ഉണ്ടായിരുന്നു.