തൃശൂർ: കേരള കലാമണ്ഡലത്തിൽ ഭരതനാട്യം അഭ്യസിക്കാൻ പ്രവേശനം നേടിയ ആദ്യ ആൺകുട്ടി ഡാനിയേൽ എൽദോ ജോയ് പ്രായത്തിനേക്കാൾ പക്വതയുള്ള നർത്തകൻ. കലാമണ്ഡലത്തിലെ ഭരതനാട്യം ഹ്രസ്വകാല കോഴ്സിലാണ് എറണാകുളം പിറവം സ്വദേശിയായ ഡാനിയേൽ പ്രവേശനം നേടിയത്. കലാപഠനത്തിനുള്ള ലിംഗവിവേചനം എടുത്തു മാറ്റിയതിനു ശേഷം നൃത്തവിഭാഗത്തിൽ പ്രവേശനം നേടിയ ആദ്യ ആൺകുട്ടിയാണ് ഡാനിയേൽ. കുറച്ച് ദിവസങ്ങൾക്ക് മുന്നേയാണ് 11കാരനായ ഡാനിയേൽ കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്. ദിവസങ്ങൾ വളരെ ചെറിയ കാലയളവിൽ തന്നെ ഗുരുവായ ആർ.എൽ.വി. രാമകൃഷ്ണനെയടക്കം തന്റെ പ്രകടനം കൊണ്ട് ഡാനിയേൽ ഞെട്ടിച്ചിരിക്കുകയാണ്. കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥി കൂടിയാണ് ഡാനിയേൽ.

ഓസ്ട്രേലിയൻ പൗരത്വമുള്ള എറണാകുളം പിറവം മേച്ചേരിൽ മാമലശ്ശേരി എൽദോ ജോയ്-ഹണി ദമ്പതിമാരുടെ മകനാണ് ഡാനിയേൽ. ആർ.എൽ.വി. രാമകൃഷ്ണന്റെ ശിക്ഷണത്തിലാണ് ഭരതനാട്യം പഠനം. ഓസ്ട്രേലിയയിൽ വെച്ചാണ് ആർ.എൽ.വി. രാമകൃഷ്ണനെ ദമ്പതിമാർ പരിചയപ്പെടുന്നത്. ഒരു ചടങ്ങിലെ അതിഥിയായി എത്തിയതായിരുന്നു രാമ കൃഷ്ണൻ. അന്ന് മകനെ കലാമണ്ഡലത്തിൽ ചേർക്കണമെന്ന ആഗ്രഹം ഇവർ പങ്കുവെച്ചിരുന്നു. കോവിഡ് കാലഘട്ടത്തിൽ ഡാനിയേൽ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു. ഡാനിയേൽ ബാലെയും പഠിച്ചിട്ടുണ്ട്. ഡാനിയലൈൻ റാപ്പ് സംഗീതത്തിലും വലിയ താല്പര്യമാണ്.

ഡാനിയേൽ ആറാം ക്ലാസ് പഠനം പൂർത്തിയാക്കി നാട്ടിലെ ഹൈസ്‌കൂൾ പഠനത്തിൽ ചേരും. അവൻ കലകളിൽ അതീവ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പരമ്പരാഗത നൃത്ത നാടകമായ ബാലെയിൽ അവൻ ഇതിനകം നാലാം ലെവൽ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളിലും സംസ്കാരത്തിലും അവന് വലിയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്. അത് പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് ഡാനിയേലിന്റെ പിതാവ് എൽദോ ജോയ് പറയുന്നത്.

ഭരതനാട്യം പഠിക്കാൻ ഡാനിയേൽ ആറ് മാസം കലാമണ്ഡലത്തിൽ താമസിക്കും. പലരും കലാമണ്ഡലത്തിൽ ഹ്രസ്വകാല കോഴ്‌സുകൾ നടത്തിയിരുന്നെങ്കിലും, 11 വയസ്സുള്ള ഒരു ആൺകുട്ടി കലാമണ്ഡലത്തിൽ ചേരുന്നത് ഇതാദ്യമാണ്. ആറാം ക്ലാസിൽ ഓസ്ട്രേലിയയിലെ ഗിഫ്റ്റ് ഓഫ് ടാലൻ്റ് പരീക്ഷ വിജയിച്ച ഡാനിയേൽ കലാപഠനമാണ് തിരഞ്ഞെടുത്തത്. ഡാനിയലിന് കലയോടുള്ള സ്നേഹമാണ് ഇതിൽ നിന്നും വ്യക്തമാകുന്നതും. കേരളത്തിലെത്തിയ ശേഷം വിശുദ്ധവാര എന്ന മലയാള ചലച്ചിത്രത്തിൽ വേഷമിട്ടു. സിനിമ പുറത്തിറങ്ങിയിട്ടില്ല. മറ്റു രണ്ടു സിനിമകൾക്കുകൂടി കരാറായിട്ടുണ്ട്. കലാമണ്ഡലത്തിൽ പഠിക്കാനായതിൽ അഭിമാനം തോന്നുന്നതായി ഡാനിയേൽ പറഞ്ഞു.

കലാമണ്ഡലത്തിൽനിന്ന് പുരുഷ നർത്തകരെ കൂടി സംഭാവന ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഗുരുവായ ആർ.എൽ. വി. രാമകൃഷ്ണനും പ്രതികരിച്ചു. ഡേവിഡ്, അന്ന എന്നീ രണ്ടു സഹോദരങ്ങളും ഡാനിയേലിനുണ്ട്. കലാമണ്ഡലത്തിൽ പ്രധാന കോഴ്സുകളിലടക്കം കലാപഠനത്തിനുള്ള ലിംഗവിവേചനം എടുത്തുമാറ്റിയെങ്കിലും നൃത്തവിഭാഗത്തിൽ പ്രവേശനം നേടിയിരുന്നില്ല. ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന കഥകളിയിൽ പെൺകുട്ടികൾ പ്രവേശനം നേടിയിരുന്നു. പ്രവേശനം നേടി ആദ്യ ദിനത്തിൽ ഭരതനാട്യത്തിലെ അടിസ്ഥാന മുദ്രകളും ചുവടുകളുമാണ് ഗുരുവായ രാമകൃഷ്ണൻ പഠിപ്പിച്ചത്.

2024ലാണ് കേരള കലാമണ്ഡലം കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ പ്രധാന കോഴ്‌സുകളിലേക്ക് ലിംഗഭേദമില്ലാതെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ചരിത്രപരമായ ഒരു തീരുമാനം എടുത്തത്. മോഹിനിയാട്ടം നർത്തകനായ ആർ‌എൽ‌വി രാമകൃഷ്ണനെതിരെ മറ്റൊരു നർത്തകയായ സത്യഭാമ നടത്തിയ വംശീയ പരാമർശങ്ങൾ ഉൾപ്പെട്ട ഒരു വിവാദമാണ് ഈ മാറ്റത്തിന് പ്രധാനമായ ഒരു കാരണം. കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി രാമകൃഷ്ണന്റെ തുടർന്നുള്ള നിയമനവും കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അതിനു മുൻപ് വരെ സ്ത്രീകളെ മാത്രമായിരുന്നു അധ്യാപകരായി നിയമിച്ചിരുന്നത്.