തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സാമൂഹ്യ പ്രവർത്തക ദയാബായിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് എത്തിയാണ് മാറ്റിയത്. ദയാബായി ക്ഷീണിതയെന്ന് സമരസമിതി. സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടാഴ്ചയായി സമരത്തിലാണ് അവർ. സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് സംഘാടകസമിതി ബഹുജന മാർച്ച് നടത്തും.

കാസർകോട്ടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരാത്ത സാഹചര്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും തലസ്ഥാനത്തെത്തും. ദയാബായിയെ മരണത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലന്ന് സംഘാടക സമിതി അറിയിച്ചു. ആരോഗ്യം മോശമായതിനെ തുടർന്ന് രണ്ട് തവണ ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി പൂർവ്വാധികം ശക്തിയോടെ സമരവേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസർകോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. നിരന്തരം ആവശ്യങ്ങളുന്നയിച്ച് ദയബായി രംഗത്തുവന്നിരുന്നു. എന്നാൽ സമരം തുടരുമ്പോഴും സർക്കാർ കണ്ണടയ്ക്കുകയാണെന്നും സമരസമിതി ആരോപിക്കുന്നു.

കാസർകോട് ജില്ലയോടുള്ള അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒപി മാത്രം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ജില്ലാ ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടർമാരുമില്ല. എൻഡോസൾഫാന് ദുരിത ബാധിതർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ദയാബായിയുടെ നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കൽ ഇതുവരെ തുടരുകയായിരുന്നു.