തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സർക്കാർ ഉറപ്പുകളിൽ വ്യക്തത വരുത്തിയതോടെയും സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങൾ ഉൾപ്പെടുത്തിയതോടെയും ആണ് നിരാഹാരം അവസാനിപ്പിച്ചത്. നിലവിൽ സർക്കാർ തന്ന ഉറപ്പുകൾ വിശ്വസിക്കുന്നു. നിരാഹാരസമരം മാത്രമാണ് അവസാനിപ്പിക്കുന്നത്. ആവശ്യങ്ങൾ നടപ്പിലാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ സമരം രണ്ടാഴ്ച പിന്നിട്ടതിനെ തുടർന്ന് ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാസർകോട്ടെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാമ്പ് പുനരാരംഭിക്കുക. എയിംസിനായ പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അനുനയ നീക്കം നടത്തിയിരുന്നു.