തിരുവല്ല: അമിതവേഗതയില്‍ എത്തിയ കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത് കുളത്തില്‍ മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിരുവല്ല കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ അനില്‍ കുമാറിന്റെ മകന്‍ ജയകൃഷ്ണന്‍ (22), മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ രഞ്ജിയുടെ മകന്‍ സ്വദേശി ഐബി പി രഞ്ജി(20) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തു (21) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മന്നംകരച്ചിറ ശ്രീനാരായണപുരം ക്ഷേത്രത്തിന് മുന്‍വശത്ത് ആയിരുന്നു അപകടം. കാവുംഭാഗത്തു നിന്നും അമിത വേഗതയില്‍ എത്തിയ കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മന്നംകരച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിലെ വൈദ്യുതി പോസ്റ്റിലും മരത്തിലും ഇടിച്ച ശേഷം രണ്ടാള്‍ താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു.

കാറില്‍ നിന്നും കുളത്തിലേക്ക് തെറിച്ചു വീണ അനന്തുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളും തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേനാ ംഗങ്ങളും ചേര്‍ന്ന് വടംകെട്ടി വലിച്ച് കാര്‍ കരയ്ക്ക് അടുപ്പിച്ച ശേഷം കുടുങ്ങിപ്പോയ ജയകൃഷ്ണനെയും ഐബിയെയും പുറത്തെടുക്കുകയായിരുന്നു. ജയകൃഷ്ണന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. മാതാവ്: സുഭദ്ര. സഹോദരി: ജയശ്രീ. സൂസന്‍ ആണ് ഐബിയുടെ മാതാവ്.

സഹോദരന്‍ :എബി. ശനിയാഴ്ച രാവിലെ പത്തരയോടെ കാവുംഭാഗം സെന്റ് മള്‍ക്ക് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് സംസ്‌കരിക്കും. മരണപ്പെട്ട ഇരുവരും സ്വകാര്യ കമ്പനികളില്‍ ജീവനക്കാര്‍ ആയിരുന്നു.