ഹരിപ്പാട്: ഒമ്പതു വയസ്സുകാരിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടല്ലൂര്‍ തെക്ക് പുത്തന്‍പൊറുതിയില്‍ ഡീനീഷ് മുരളി ഷോബി ദമ്പതികളുടെ മകള്‍ ദേവിദര്‍ശാനെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം കട്ടച്ചിറയിലുളള സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവിദര്‍ശ.

ശനിയാഴ്ചവൈകുന്നേരം ആറുമണിയോടെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ കുട്ടി കുളിക്കാനായി കയറിയത്. പുറത്തിറങ്ങാന്‍ വൈകിയതോടെ അമ്മ ചെന്ന് വാതില്‍ തളളിത്തുറന്നു നോക്കിയപ്പോള്‍ നിലത്തു കിടക്കുന്ന നിലയില്‍ കണ്ടതായാണ് ബന്ധുക്കള്‍ പറഞ്ഞത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കാല്‍ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.