കൊല്ലം: ഡെങ്കിപ്പനി പടർന്ന് അഷ്ടമുടിക്കായലിലെ മൂന്നു ദ്വീപുകളിലെ താമസക്കാരേറെയും ആശുപത്രിയിൽ. അഷ്ടമുടിക്കായലിലെ സെന്റ് തോമസ്, സെന്റ് ജോർജ്, ഫാത്തിമ ദ്വീപുകളിലും ഇവിടേക്കുള്ള കവാടമായ മുക്കാട്ടും പരിസരത്തുമെല്ലാമാണ് ഡെങ്കി പടർന്നിരിക്കുന്നത്.

സെന്റ് തോമസ് ദ്വീപിലെ 100 കുടുംബങ്ങളിൽ 50 കുടുംബങ്ങളും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുണ്ട്. 20 കുടുംബങ്ങൾ അഞ്ചാലുംമൂട്ടിലെ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് സെന്റ് തോമസ് ദ്വീപ് നിവാസിയായ ജോസ് പറഞ്ഞു. ഗുരുതരമായനിലയിൽ നാലുപേരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വെന്റിലേറ്ററിലായിരുന്ന യുവതി ഞായറാഴ്ച രാത്രി മരിച്ചു.

ഡെങ്കി ബാധിച്ച് ഒക്ടോബറിൽ 110 പേരെ നഗരത്തിലെ എ.ജി.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇവിടത്തെ ഡോ. ജോർജ് ചാക്കോ പറഞ്ഞു. ഇത് ഗുരുതരമായ അവസ്ഥയാണ്. മുമ്പത്തെക്കാൾ കഠിനമായ രോഗലക്ഷണങ്ങളാണുള്ളത്. ചിലർക്ക് ഹൃദയത്തിനു പ്രശ്‌നമുണ്ടാകുന്നുണ്ട്. ഡെങ്കി കാരണം അപസ്മാരലക്ഷണങ്ങളും മരുന്നുകൊടുത്തിട്ടും നിൽക്കാത്ത രീതിയിൽ ഛർദിയും കാണുന്നുണ്ട്.

നേരത്തേ അഞ്ചുദിവസംകൊണ്ട് ആശ്വാസം കിട്ടുമായിരുന്നെങ്കിൽ ഇപ്പോൾ ഏഴുമുതൽ പത്തുവരെ ദിവസമെടുക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.