കൊച്ചി: യുവ വനിത ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവിയായിരുന്ന ഡോ.മനോജിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മൂൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. യുവതിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്.

വിദേശത്തുള്ള പരാതിക്കാരിയോട് ഇമെയിൽ മുഖേന എറണാകുളം സെൻട്രൽ പൊലീസ് പരാതി സ്വീകരിച്ചിരുന്നു. ഡോ.മനോജിനെ ഏതുസമയവും അറസ്റ്റു ചെയ്തേക്കാമെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കോടതിയെ സമീപിച്ച് അറസ്റ്റ് തടഞ്ഞത്.

2019 ഫെബ്രുവരിയിൽ ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന സമയത്ത് ക്വാർട്ടേഴ്‌സിലെ സ്വകാര്യ കൺസൾട്ടിങ് മുറിയിൽവച്ച് ഡോക്ടർ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതി. ദുബായിൽ താമസിക്കുന്ന വനിതാ ഡോക്ടർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.