കൊച്ചി: കൊച്ചിയിൽ ലഹരിവിൽപ്പന നടത്തിയ സംഘം പിടിയിൽ. ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒരു യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെയാണ് കടവന്ത്രയിലെ ഹോട്ടലിൽനിന്നു പിടികൂടിയത്. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിൽപനയ്ക്കായിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഡിജോയ്ക്കും റിജുവിനുമെതിരെ നേരത്തെയും കേസുണ്ട്. ഇരുവരും ചേർന്ന് റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുകയും അതിൽ നാലര കോടിയോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്നാണ് ഇവർ ലഹരിവിൽപനയിലേക്ക് കടന്നത്. മൂന്നു പേരേയും പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും.