കോട്ടയം: പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരത്തില്‍ മദ്യലഹരിയിലെത്തിയ ജീവനക്കാരന്‍ മാനേജരെ ഭീഷണിപ്പെടുത്തി മുറി കൈക്കലാക്കി. കോട്ടയം പി.ഡബ്ല്യു.ഡി ഇലക്ട്രിക് ഡിവിഷനിലെ ജീവനക്കാരനാണ് രാത്രിയില്‍ വിശ്രമമന്ദിരത്തെ 'ബാറാക്കി' മാറ്റിയത്. കഴിഞ്ഞദിവസം രാത്രി ലഹരിമൂത്ത് എത്തിയ ഇയാള്‍ മുറി വേണമെന്ന് ആവശ്യപ്പെട്ട് മാനേജരോട് തട്ടിക്കയറുകയായിരുന്നു. മുറി ഒഴിവില്ലെന്ന് അറിയിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥരെയും ഔദ്യോഗിക പദവിയും പറഞ്ഞ് വിരട്ടി മുറി തട്ടിയെടുത്തു.

രാത്രി മുഴുവന്‍ മുറിയില്‍ കഴിഞ്ഞ ഇയാള്‍ പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞതോടെ വാടക പോലും നല്‍കാതെ ആരെയും അറിയിക്കാതെ മുങ്ങുകയായിരുന്നു.സംഭവം വിവാദമായതോടെ വിശ്രമമന്ദിരത്തിന്റെ ചുമതലയുള്ള റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥന്‍ ഇലക്ട്രിക് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.

മദ്യപിച്ചെത്തിയ ജീവനക്കാരന്റെ അതിക്രമം കാരണം സഹികെട്ടാണ് അധികൃതര്‍ പരാതിയുമായി നീങ്ങിയത്. റെസ്റ്റ് ഹൗസിലെ മറ്റ് ജീവനക്കാരും സംഭവത്തില്‍ വെട്ടിലായിരിക്കുകയാണ്. പരാതി ഗൗരവമായി പരിഗണിച്ചതോടെ ലഹരി മൂത്ത ജീവനക്കാരനെതിരെ വകുപ്പുതലത്തില്‍ കര്‍ശന അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന.