ശാസ്താംകോട്ട: പ്രാദേശിക തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ സ്റ്റേഷനുള്ളിൽ വെച്ച് പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

പ്രദേശത്തെ ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ട് ആർഎസ്എസ്-ബിജെപി, സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വ്യക്തികളോട്, പൊലീസിന്റെ അനുവാദം കൂടാതെ സംസാരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇത് തടഞ്ഞ പൊലീസുകാരോട് പ്രവർത്തകർ തട്ടിക്കയറുകയായിരുന്നു.

തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ സ്റ്റേഷന് പുറത്തേക്ക് മാറ്റി. സ്റ്റേഷന് പുറത്തും ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. പ്രവർത്തകർ പൊലീസിനോട് ആക്രോശിക്കുന്നതിന്റെയും സ്റ്റേഷനുള്ളിലെ ഉന്തും തള്ളും ഉൾപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ നിലവിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നാണ് വിവരം.